‘കെജ്രിവാളിനെ ജയിലില്‍ വധിക്കാന്‍ ഗൂഢാലോചന നടന്നു’, ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായി തിഹാർ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടന്നതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ജയിലിലിട്ട് പീഡിപ്പിച്ച് കെജ്രിവാളിന്റെ ആരോഗ്യം തകര്‍ത്ത് മരണം ഉറപ്പാക്കുകയാണ് ബി ജെ പി ലക്ഷ്യമെന്നും എ എ പി നേതാവും എം പിയുമായ സജ്ഞയ് സിംഗ് ആരോപിച്ചു. കെജ്രിവാള്‍ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്നും ഇതിന്റെ കാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് എ എ പിയുടെ ആരോപണം.

കെജ്രിവാളിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും എല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടെന്നും സജ്ഞയ് സിംഗ് പറഞ്ഞു. നേരത്തെ കെജ്രിവാള്‍ ജയിലില്‍ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ലഫ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഭക്ഷണം കഴിക്കാതിരിക്കാന്‍ കാരണം എന്തെന്ന് പരിശോധിക്കണമെന്നും ഭക്ഷണവും മരുന്നും കൃത്യമായി കഴിക്കാന്‍ ജയില്‍ സൂപ്രണ്ട് കെജ്രിവാളിനോട് നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാളിന്റെ ശാരീരിക അവസ്ഥ കര്‍ശനമായി നിരീക്ഷിക്കാനും ഡല്‍ഹി ലഫ് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.