
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐയിൽ രൂക്ഷ വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കെതിരെ സി പി ഐയിൽ വിമർശനം ശക്തമാകുന്നത്. തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നു.
ഇത്രയും വലിയ പരാജയം എൽ ഡി എഫിന് ഉണ്ടാകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യപരമായ പെരുമാറ്റമാണെന്നാണ് സി പി ഐ കമ്മിറ്റികളിൽ വിമർശനം ഉയരുന്നത്. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അത് പറയാനുള്ള ആർജവം സി പി ഐ നേതൃത്വം കാട്ടണമെന്നും കമ്മിറ്റികളിൽ അഭിപ്രായമുയർന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും നേതാക്കൾ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് മുന്നണി കൺവീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായെന്നും സി പി ഐയിൽ വിമർശനമുയർന്നു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാതെ വന്നതും പെൻഷൻ മുടങ്ങിയതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിമർശനം ഇരുയോഗങ്ങളിലും ഉയർന്നു. എൽഡിഎഫിന്റെ വോട്ടുകളും ബിജെപിയിലേക്ക് പോയി. ഈഴവ സമുദായം എൽഡിഎഫിൽ നിന്ന് അകന്നെന്നും സി പി ഐ യോഗത്തിൽ അഭിപ്രായമുയർന്നു.