വീടു നിര്‍മ്മിച്ചു നല്‍കും; വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുത്ത് സിപിഎം

ഇടുക്കി: ജപ്തി ഭീഷണി നേരിടുന്ന വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകള്‍ പൂര്‍ണമായും ഏറ്റെടുത്ത് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി. പെണ്‍കുട്ടിയുടെ സ്വപ്നഭവനം പൂര്‍ത്തീകരിക്കുന്നതിനും സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ബുധനാഴ്ച നേരിട്ട് എത്തി തുക കൈമാറും. മകളെ അടക്കം ചെയ്ത മണ്ണും അവളാഗ്രഹിച്ച വീടും ഉപേക്ഷിച്ചു പോകേണ്ടി വരുമോയെന്ന ആശങ്കയിലായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം.

ആകെയുള്ള സമ്പാദ്യമായ 14 സെന്റ് പണയപ്പെടുത്തി എടുത്ത ബാങ്ക് വായ്പയില്‍ കുടിശ്ശികയായതോടെ ബാങ്ക് നോട്ടീസ് അയച്ചിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കൂടാതെയുള്ള വളര്‍ത്തു മകളുടെ വിവാഹത്തിനായി എടുത്തതാണ് ബാങ്ക് വായ്പ. പീരുമേട് താലൂക്ക് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയായിരുന്നു വായ്പയെടുത്തത്. ഇതായിരുന്നു ഏഴ് ലക്ഷം രൂപയില്‍ അധികമുള്ള ബാധ്യതയായി മാറിയത്.

ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന്റെ സാഹചര്യം പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് സിപിഐഎം രംഗത്തെത്തിയത്. വീടിന്റെ നിര്‍മ്മാണം ഇപ്പോള്‍ പലരുടേയും സഹായത്താല്‍ പൂര്‍ത്തീകരിക്കാന്‍ പണികള്‍ നടക്കുന്നതിനിടയിലായിരുന്നു സ്ഥലം ഈടുവച്ച് എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാല്‍ നോട്ടീസ് വന്നത്.

2021 ജൂണ്‍ 30-നാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പന്ത്രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് അവള്‍ അവരുടെ ജീവിതത്തിലേക്ക് എത്തിയത്. നിധികിട്ടിയപോലെ അവളെ അവര്‍ സ്‌നേഹിച്ചു. എന്നാല്‍, ആറാം പിറന്നാളിന് ദിവസങ്ങള്‍ക്കു മുന്‍പ് മകളെ അവര്‍ക്ക് നഷ്ടപ്പെട്ടു. മരിച്ച് കൃത്യം പതിനാറ് ദിവസമാകുന്ന ജൂലായ് 16-നായിരുന്നു അവളുടെ ആറാം പിറന്നാള്‍.

More Stories from this section

family-dental
witywide