അഗര്‍ത്തല: ത്രിപുരയിൽ ബിജെപിക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് സിപിഎമ്മും കോൺഗ്രസും. ഇന്ത്യ മുന്നണിയായിട്ടായിരിക്കും മത്സരിക്കുക. ഇരുപാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സംയുക്തമായി പ്രചാരണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അറിയിച്ചു.
ധാരണ പ്രകാരം ത്രിപുരയിലെ ആകെയുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോ സീറ്റിലാണ് സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുക. വെസ്റ്റ് ത്രിപുര മണ്ഡലത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്നും പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആശിഷ് കുമാര്‍ സാഹയ്ക്ക് പിന്തുണ നല്‍കാനും സംസ്ഥാനന കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
അതേസമയം പട്ടികവര്‍ഗ സംവരണ മണ്ഡലമായ ത്രിപുര ഈസ്റ്റില്‍ മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ രാജേന്ദ്ര റിയാങ് ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കും. ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ തങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ആശിഷ് കുമാര്‍ സാഹയും പറഞ്ഞു.
CPM and Congress join against bjp in tripura