മന്ത്രി റിയാസിന്റെ പേര് പറഞ്ഞ് തട്ടിപ്പ്, പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം യുവ നേതാവ് 22 ലക്ഷം കോഴ വാങ്ങിയെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് സി പി എമ്മിന് പുതിയ വെല്ലുവിളിയായി യുവ നേതാവിനെതിരെ കോഴ ആരോപണം. മന്ത്രി മുഹമ്മദ് റിയാസിന്റെ പേരുപറഞ്ഞ് പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് സി പി എം യുവ നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയതായി പരാതി ഉയർന്നു. കോഴിക്കോട് സ്വദേശിയായ, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളില്‍ നിന്നാണ് പണം കൈപ്പറ്റിയത്. ഏരിയാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ യുവനേതാവിനെതിരെയാണ് പാർട്ടിക്ക്‌ പരാതി ലഭിച്ചത്.

പി എസ് സി അംഗത്വത്തിനായി 60 ലക്ഷം രൂപയാണ് കോഴയായി ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഘടുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. മന്ത്രി മുഹമ്മദ് റിയാസ് വഴി പി എസ് സി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ സി പി എം പി എസ്‌ സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന. പാര്‍ട്ടിയുമായി ബന്ധമുള്ള ഒരു ഡോക്ടറാണ് പണം നല്‍കിയതെന്നാണ് വിവരം.

പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തി. സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടതായാണ് വിവരം. പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

More Stories from this section

family-dental
witywide