
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാർഥിന്റെ മരണത്തില്‍ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. എസ് എഫ് ഐ അല്ല, ആരായാലും ഇക്കാര്യത്തിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ഇക്കാര്യത്തിൽ സി പി എമ്മിന് ഉറച്ച നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ സിദ്ധാർഥിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ നൂറുകണക്കിന് കുട്ടികളുടെ മുന്നില്‍ വിവസ്ത്രനാക്കി ബെല്‍റ്റും കമ്പിവടിയും ഉപയോഗിച്ചാണ് സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നത്. ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സി പി എം നേതാക്കള്‍ വളര്‍ത്തിയെടുക്കുന്ന എസ് എഫ് ഐ ഏറ്റവും വലിയ ക്രിമിനലുകളായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും അറസ്റ്റ് ചെയ്യാതെ എസ് എഫ് ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ മുഖ്യപ്രതി അഖിൽ പോലീസ് പിടിയിലായി. പാലക്കാട് നിന്നാണ് അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതികളായ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍, കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ തുടങ്ങിയവരടക്കം ഒളിവില്‍ കഴിയുന്ന പന്ത്രണ്ട് പേര്‍ക്കായായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
CPM SECRETARY MV GOVINDAN RESPONSE ON POOKKODU VETERINARY COLLEGE STUDENT SIDHARTH DEATH CASE