ദില്ലി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ കടുത്ത നടപടിക്ക് സാധ്യത. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ സിപിഎം കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി വാർത്തകൾ പുറത്തുവന്നത്. ജാവദേക്കറെ കണ്ടത് ജയരാജൻ രഹസ്യമാക്കി വെച്ചത് ഗൗരവത്തോടെ പാർട്ടി കാണുന്നതെന്നും ചർച്ച ചെയ്യുമെന്നും പാർട്ടി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം ഇപി ജയരാജന്റെ തുറന്ന് പറച്ചിൽ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപി നേതാവ് സിപിഎമ്മിന്റെ മുതിർന്ന നേതാവുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തി എന്നത് നിസാരമായി തള്ളാനാവില്ലെന്നാണ് പാർട്ടിയിലെ പൊതുവികാരം. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചോരുന്നത് പാർട്ടി ആയുധമാക്കുമ്പോൾ ഈ ചർച്ച വൻ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
കൂടിക്കാഴ്ച നടന്ന ശേഷവും ജയരാജൻ പാർട്ടിയെ ഇക്കാര്യം അറിയിച്ചില്ലെന്നാണ് ഏറ്റവും ഗുരുതരം. മുമ്പ് ബന്ധു നിയമന വിവാദം ഉയർന്നപ്പോൾ കേന്ദ്ര നേതാക്കൾ ഇടപെട്ടാണ് ഇ പി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത്.
CPM will took strcit action against E P Jayarajan