
ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയില്‍ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണം 36 ആയി. നൂറോളം പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 25 ഓളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ രാജ്ഭവൻ അടക്കം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് തേടി. അതിനിടെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. മദ്യദുരന്തത്തിന്റെ എല്ലാ കാരണങ്ങളും അന്വേഷിച്ച് കണ്ടെത്തുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കുകയും ചെയ്തു.
സര്‍ക്കാര്‍ മദ്യവില്‍പനശാലയായ ‘ടാസ്മാക്കി’ല്‍ ഉയര്‍ന്ന വില നല്‍കേണ്ടതിനാല്‍ ലോക്കല്‍ വില്‍പനക്കാരില്‍ നിന്നു മദ്യം വാങ്ങിയവരാണു ദുരന്തത്തിനിരയായത്. സംഭവത്തില്‍ വ്യാജമദ്യം വിറ്റയാള്‍ ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റിലായി. പിടിച്ചെടുത്ത മദ്യ സാംപിളില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയതിനുപിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.