ബ്രിജ് ഭൂഷണ്‍ സിങ്ങിന് തിരിച്ചടി; വനിതാ ഗുസ്തിതാരങ്ങളെ പീഡിപ്പിച്ച കേസിൽ കോടതി കുറ്റം ചുമത്തി

ന്യൂഡൽഹി: അഞ്ച് വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ ഡല്‍ഹി കോടതി കുറ്റംചുമത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിലാണ് കേസ്. കുറ്റംചുമത്താന്‍ മതിയായ വസ്തുതകള്‍ കണ്ടെത്തിയതായി കോടതി വ്യക്തമാക്കി.

വനിതാ താരങ്ങൾ നൽകിയ ആറു കേസുകളിൽ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354 വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയത്. ഏപ്രിൽ 18ന് കേസിൽ കോടതി വിധി പറയാനിരുന്നതാണ്. എന്നാൽ, ഗുസ്തി ഫെഡറേഷൻ ഓഫിസിൽ തന്‍റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ബ്രിജ് ഭൂഷൺ കോടതിക്ക് മുമ്പാകെ അപേക്ഷ സമർപ്പിച്ചതോടെയാണ് വിധി പ്രഖ്യാപനം നീണ്ടു പോയത്. പിന്നാലെ ഏപ്രിൽ 26ന് അദ്ദേഹത്തിന്‍റെ അപേക്ഷ കോടതി തള്ളിയിരുന്നു.

ജൂണ്‍ 15നാണ് ബ്രിജ് ഭൂഷണിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ ചുമത്തിയിട്ടുള്ളത്.

More Stories from this section

family-dental
witywide