ഡൽഹി: നീറ്റ് പരീക്ഷയിലെ അടക്കം ക്രമക്കേടുകളെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വിദ്യാഭാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും തമ്മിൽ ചൂടേറിയ ചർച്ച. നീറ്റ് വിഷയം ചൂണ്ടിക്കാട്ടി രാഹുലാണ് ചർച്ചക്ക് തുടക്കമിട്ടാത്. ‘നമ്മുടെ പരീക്ഷാ സംവിധാനത്തിൽ ഗുരുതര പ്രശ്നമുണ്ടെന്ന് രാജ്യത്തിന് മുഴുവൻ അറിയാം, നീറ്റ് പരീക്ഷയിൽ മാത്രമല്ല എല്ലാ വലിയ പരീക്ഷകളിലും അങ്ങനെതന്നെയാണ്. താനൊഴികെ എല്ലാവരെയും കുറ്റപ്പെടുത്തുകയാണ് വിദ്യാഭ്യാസമന്ത്രി. എന്താണ് ഇവിടെ നടക്കുന്നത് എന്നതിനെക്കുറിച്ച് അടിസ്ഥാനകാര്യങ്ങൾ പോലും മന്ത്രിക്കറിയില്ലെന്നാണ് തോന്നുന്നത്’- രാഹുൽ പറഞ്ഞു. പരീക്ഷാ സമ്പ്രദായം അഴിമതി നിറഞ്ഞതാണെന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വിശ്വസിക്കുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. നിങ്ങൾ പണക്കാരനാണെങ്കിൽ, നിങ്ങളുടെ കൈവശം പണമുണ്ടെങ്കിൽ ഇന്ത്യൻ പരീക്ഷാ സംവിധാനത്തെ വിലയ്ക്കെടുക്കാമെന്നാണ് ലക്ഷക്കണക്കിന് ജനങ്ങളും വിശ്വസിക്കുന്നത്. പണമുള്ളവർക്ക് ഏത് പരീക്ഷയും പാസാകാം എന്നതാണ് ഇന്ന് രാജ്യത്തെ അവസ്ഥയെന്നും രാഹുൽ വിമർശിച്ചു.
എന്നാൽ നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മറുപടി പറഞ്ഞത്. നീറ്റ് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പ്രതിപക്ഷം എത്ര അലറിപ്പറഞ്ഞാലും ഒരു നുണയും സത്യമാവില്ലെന്നും മന്ത്രിയുടെ കൂട്ടിച്ചേർത്തു.
മന്ത്രിയുടെ മറുപടിയിൽ തൃപ്തിയാകാതെ പ്രതിപക്ഷം പ്രതിഷേധിച്ചു. സംയുക്ത പാർലമെൻ്ററി സമിതി വിഷയം അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.