
തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണ് റിപ്പോര്‍ട്ട്. മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കൊലപാതകക്കുറ്റത്തില്‍ നിന്ന് രക്ഷപെടാന്‍ പലതവണ സന്ദീപ് ദാസ് ശ്രമിച്ചിരുന്നു.
ആദ്യ പരിശോധന കഴിഞ്ഞ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ പരിശോധനയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. പ്രത്യേക വൈദ്യസംഘത്തിന്‍റെ നേതൃത്വത്തില്‍ പത്ത് ദിവസമായിരുന്നു പരിശോധന. സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രതിക്ക് കേസില്‍ നിന്ന് രക്ഷപെടാന്‍ പ്രയാസമാണെന്ന് പോലീസ് പറയുന്നു.
സന്ദീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട നടപടി പിന്‍വലിപ്പിക്കാന്‍ അപ്പീല്‍ നല്‍കി സന്ദീപ് ശ്രമിക്കുന്നുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അതീവസുരക്ഷാ വിഭാഗത്തിലാണ് സന്ദീപ്.