ഈസ്റ്റർ ദിനം ‘ട്രാൻസ്ജെൻഡർ ഡേ ഓഫ് വിസിബിലിറ്റി’ പ്രഖ്യാപനം: ബൈഡന് ട്രംപിന്റെ രൂക്ഷ വിമർശനം

വാഷിങ്ടൺ: ഈ വർഷത്തെ ഈസ്റ്റർ ദിനം ട്രാൻസ്ജെൻഡർ ഡേ ഓഫ് വിസിബിലിറ്റി ദിനമായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനം. റോമൻ കത്തോലിക്കനായ പ്രസിഡൻറ് ബൈഡൻ മതത്തോട് കൂറില്ലാത്തവനാണെന്ന് ട്രംപ് ആരോപിച്ചു.

ഈസ്റ്റർ മുട്ടകൾ സമർപ്പിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കിയ വൈറ്റ് ഹൗസ് നടരടി ഭയാനകവും അപമാനകരവുമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലുടനീളമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കരോടും ക്രിസ്ത്യാനികളോടും ബൈഡൻ മാപ്പ് പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യത്തുടനീളമുള്ള ട്രാൻസ്‌ജെൻഡേഴ്സിൻ്റെ ജീവിതവും ശബ്ദവും ഉയർത്തുന്നതിനും ലിംഗ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള അക്രമവും വിവേചനവും ഇല്ലാതാക്കുന്നതിനായി പ്രവർത്തിക്കുന്നതിന് ഞങ്ങളോടൊപ്പം ചേരാൻ എല്ലാ അമേരിക്കക്കാരോടും ആഹ്വാനം ചെയ്യുന്നുവെന്നായിരുന്നു ഈസ്റ്റർ ദിനത്തിൽ ബൈഡന്റെ സന്ദേശം.

റിപ്പബ്ലിക്കൻ പാർട്ടിക്കാർ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്‌സ് പറഞ്ഞു. ബൈഡൻ കുർബാനയിൽ പങ്കെടുക്കുകയും കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 2021-ൽ അദ്ദേഹം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ കാണുകയും ചെയ്തെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

അതേസമയം, സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള ബൈഡൻ്റെ രാഷ്ട്രീയ നിലപാടുകളും ഗർഭച്ഛിദ്രത്തിനുള്ള അവകാശമുള്ള സ്ത്രീകൾക്ക് പിന്തുണ നൽകുന്നതും അദ്ദേഹത്തെ പല യാഥാസ്ഥിതിക ക്രിസ്ത്യാനികളുമായും എതിർക്കാൻ കാരണമായി.

Donald Trump slams Biden for declaring March 31, Easter Sunday, as Transgender Day of Visibility