നവ കേരള സദസ് കാണാന്‍ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തി: പൊലീസ് ഏഴുമണിക്കൂര്‍ തടഞ്ഞുവെച്ച യുവതിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊല്ലം: നവ കേരള സദസ് കാണാന്‍ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിനെത്തുടര്‍ന്ന് പൊലീസ് മണിക്കൂറുകളോളം തടഞ്ഞുവെച്ച യുവതി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊല്ലം തലവൂര്‍ സ്വദേശിനി അര്‍ച്ചനയാണ് ഹര്‍ജി നല്‍കിയത്.

അര്‍ച്ചന ഭര്‍ത്താവിന്റെ അമ്മയുമൊത്താണ് ഡിസംബര്‍ 18 ന് കൊല്ലത്ത് നവ കേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും കാണാന്‍ പോയത്.

കറുത്ത വസ്ത്രമായിരുന്നു അണിഞ്ഞതെന്നതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലിസ് ഏഴ് മണിക്കൂറിലേറെ തടഞ്ഞ് വെച്ചുവെന്നാണ് അര്‍ച്ചനയുടെ പരാതി. തനിക്ക് നേരിട്ട് മാനഹാനിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, ഭര്‍ത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവ കേരള സദസ് ബസ് കടന്നുപോയ വഴിയില്‍ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും തലവൂര്‍ സ്വദേശി അര്‍ച്ചന പറഞ്ഞിരുന്നു.

ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചുവെന്ന് അര്‍ച്ചന ആരോപിക്കുന്നു. വലിയ മാനസിക സമ്മര്‍ദ്ദമാണ് കസ്റ്റഡിയിലെടുത്ത ഏഴ് മണിക്കൂര്‍ അനുഭവിച്ചതെന്നും അര്‍ച്ചന പറഞ്ഞു.

More Stories from this section

family-dental
witywide