ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധം തണുപ്പിക്കാൻ മോട്ടോര്‍വാഹനവകുപ്പ്. സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍, പുതിയരീതിയിലെ ടെസ്റ്റിങ് രീതി തത്കാലം പിന്‍വലിച്ചിട്ടുണ്ട്.എന്നാൽ നിലവിലെ റോഡ് ടെസ്റ്റ് കടുപ്പമാക്കി ഗതാഗതവകപ്പ് പണികൊടുത്തിട്ടുണ്ട്.
എച്ച്’ ടെസ്റ്റ് തത്കാലം തുടരും. പക്ഷേ റോഡിലെ പരിശോധനയില്‍ പാസായാലേ ‘എച്ച്’ പരീക്ഷ നടത്തൂ. നേരത്തേ നിരപ്പായ റോഡില്‍ നാല് ഗിയര്‍ മാറ്റി ഒരുമിനിറ്റ് ഓടിക്കുന്നവര്‍ക്ക് ലൈസന്‍സ് കിട്ടുമായിരുന്നു. ഇനി അതില്ല. കയറ്റത്തില്‍ നിര്‍ത്തി വാഹനം മുന്നോട്ടെടുക്കുന്നത് ഉള്‍പ്പെടെ ഡ്രൈവിങ് മികവ് പൂര്‍ണമായി പരിശോധിക്കും. കുറഞ്ഞത് 10-12 മിനിറ്റെങ്കിലും റോഡില്‍ ഓടിക്കേണ്ടിവരും. കയറ്റവും ഇറക്കവും സിഗ്‌നലുകളും തിരക്കേറിയ കവലകളുമൊക്കെ പിന്നിടണം. ഗതാഗതനിയമങ്ങള്‍ പാലിച്ച് ഓടിക്കുന്നവര്‍ മാത്രമാകും പാസാകുക.
ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു.), സ്‌കൂള്‍ ഉടമകളുടെ സംഘടന എന്നിവരുമായി അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷര്‍ പ്രമോജ് ശങ്കര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പങ്കെടുത്തില്ല. പരിഷ്‌കരിച്ച സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറയ്ക്കാന്‍ തീരുമാനിച്ചത് പിന്‍വലിച്ചു. പത്തുപേരെക്കൂടി അനുവദിക്കും. 25 പുതിയ അപേക്ഷകര്‍, നേരത്തേ പരാജയപ്പെട്ട 10 പേര്‍, ജോലി ആവശ്യങ്ങള്‍ക്കായി ലൈസന്‍സ് വേണ്ട അഞ്ചുപേര്‍ എന്നിങ്ങനെയാണ് അനുപാതം.
കേന്ദ്രനിര്‍ദേശപ്രകാരം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ ഒരുക്കുന്നതിന് മൂന്നുമാസംകൂടി സമയം അനുവദിച്ചു.15 വര്‍ഷം കഴിഞ്ഞ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ മാറ്റുന്നതിന് ആറുമാസവും, ഡാഷ് ബോര്‍ഡ് ക്യാമറ ഘടിപ്പിക്കുന്നതിന് മൂന്നുമാസവും സാവകാശം നല്‍കി.
Driving Test New Rules Released