ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് നാളെ ആരംഭിക്കുകയാണ്. കേരളത്തിന്റെ തൊട്ട് അയൽ സംസ്ഥാനമായ തമിഴ്നാട് നാളെ പോളിങ് ബൂത്തിലെത്തും. 39 മണ്ഡലങ്ങളാണ് തമിഴ്നാട്ടിൽ . റോഡ്‌ഷോയും റാലികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രാഹുല്‍ ഗാന്ധിയും ഇളക്കിമറിച്ച തമിഴകത്തിന്റെ മണ്ണിൽ ആര് വിജയക്കൊടി പാറിക്കും? ദ്രാവിഡ പാർട്ടികളായ ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്കുമെതിരെ സംഖ്യമുണ്ടാക്കി പോരിനിറങ്ങിയിരിക്കുകയാണ് ബിജെപി. സീറ്റല്ല ,വോട്ടിങ് ശതമാനത്തിലെ വർധനയാണ് ലക്ഷ്യമെന്ന് ബിജെപി വ്യക്തമാക്കി കഴിഞ്ഞു.
ഇന്ത്യ മുന്നണി ഏറ്റവും സൗഹാര്‍ദപരമായി സീറ്റ് വിഭജനം പൂര്‍ത്തീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കഴിഞ്ഞ തവണ 39-ല്‍ കൈവിട്ട ഏകസീറ്റുംകൂടി പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തവണ മുന്നണിയുള്ളത്.
2019-ല്‍ ഒന്നിച്ച് മത്സരിച്ച മുഖ്യപ്രതിപക്ഷമായ എഐഡിഎംകെയും ബിജെപിയും വേറിട്ട് മത്സരിച്ച് കരുത്ത് കാണിക്കാനിറങ്ങിയതോടെ ഇത്തവണ ത്രികോണ മത്സരമാണ് ഇവിടെ. തേനി സീറ്റില്‍ മാത്രമാണ് 2019-ല്‍ എഐഎഡിഎംകെയ്ക്ക് വിജയിക്കാനായത്.പാര്‍ട്ടിയുടെയും ഇപ്പോള്‍ അതിനെ നയിക്കുന്ന മുന്‍മുഖ്യമന്ത്രി പളനിസാമിക്കും അതിജീവന പോരാട്ടമാണ്.
ജീവന്മരണ പോരാട്ടത്തിലാണ് ബി.ജെ.പി.യും പാര്‍ട്ടി അധ്യക്ഷന്‍ അണ്ണാമലൈയും. സനാതനധര്‍മം മുതല്‍ കച്ചത്തീവ് ദ്വീപ് വിഷയംവരെ ഉയര്‍ത്തിക്കാട്ടി പ്രധാനപ്രതിപക്ഷത്തിന്റെ റോളില്‍ പ്രചാരണത്തിനിറങ്ങിയ ബിജെപിക്ക് ദ്രാവിഡ മണ്ണില്‍ വേരുപിടിക്കാനാകുമോ എന്ന് കണ്ടറിയാം. ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലെ അടിത്തറ വിപുലീകരിക്കുന്നതിനൊപ്പം അണ്ണാമലൈ തരംഗത്തിലൂടെ വന്‍നേട്ടം ഉണ്ടാക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. അതേസമയം എതിർ പക്ഷത്തുള്ള വോട്ടുകൾ ബിജെപിക്കും എഐഎഡിഎംകെയുമായി ചിതറിപ്പോകുന്നതിനാൽ തങ്ങൾ രക്ഷപ്പെടുമെന്ന് ഡിഎംകെ കരുതുന്നു.