കാലിഫോർണിയ: യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പ്രതിമാസം 45 മില്യൺ യുഎസ് ഡോളർ താൻ സംഭാവന ചെയ്യുമെന്ന വാർത്തകൾ നിഷേധിച്ച് ടെസ്ല സിഇഒയും സ്പേസ് എക്സ് സ്ഥാപകനുമായി ഇലോൺ മസ്ക്. പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് മസ്ക് പ്രതികരിച്ചു.
ട്രംപിൻ്റെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്ന ഒരു പുതിയ സൂപ്പർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് പ്രതിമാസം 45 മില്യൺ യുഎസ് ഡോളർ നൽകാൻ മസ്ക് പദ്ധതിയിടുന്നതായി അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ദി വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന.
Exclusive: Elon Musk has said he is committing around $45 million a month to a new pro-Trump super PAC https://t.co/khhwZ6eli6 https://t.co/khhwZ6eli6
— The Wall Street Journal (@WSJ) July 16, 2024
അതേസമയം, ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പ്രധാന സംഭാവന നൽകുന്നത് ഇലോൺ മസ്‌കാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തന ഫണ്ടിലേക്ക് വൻ സംഭാവന മസ്‌ക് നൽകിയതായി ബ്ലൂംബെർഗ് ആയിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ എത്ര തുകയാണ് മസ്‌ക് സംഭാവന നൽകിയതെന്ന് പുറത്തുവിട്ടിട്ടില്ല.കഴിഞ്ഞ മാർച്ചിൽ മസ്‌കടക്കമുള്ള നിരവധി കോടീശ്വരന്മാരുമായി ട്രംപ് കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് പണം സംഭാവന ചെയ്യുന്നില്ലെന്ന് മസ്‌ക് പറഞ്ഞിരുന്നു\
സംഭവത്തിൽ പ്രതികരണവുമായി ഡെമോക്രാറ്റിക് പാർട്ടിയും രംഗത്തെത്തിയിരുന്നു. കോർപ്പറേറ്റുകൾക്കുള്ള നികുതി കുറച്ച് തനിക്ക് അനുകൂലമായ സാഹചര്യം ട്രംപ് സൃഷ്ടിക്കുമെന്ന് മസ്കിനറിയാമെന്നും അതുകൊണ്ടാണ് ട്രംപിന് സംഭാവന നൽകിയതെന്നുമാണ് ബൈഡന്റെ പ്രചാരണ വിഭാഗം വക്താവ് ജെയിംസ് സിങ്ങറിന്റെ പ്രതികരണം. കോർപ്പറേറ്റ് നികുതി കുറക്കുമ്പോൾ മധ്യവർഗക്കാരുടെ നികുതി ട്രംപ് വർധിപ്പിക്കും. കോർപ്പറേറ്റുകൾക്കൊപ്പവും മധ്യവർഗക്കാർക്കൊപ്പവും നിൽക്കുക എന്നതാണ് ബൈഡന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.