ഇന്ത്യക്കാരനായ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്ബിഐ 2.1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: യുഎസില്‍ ഭാര്യയെകൊന്ന് ഒളിവില്‍ പോയ ഇന്ത്യക്കാരനെ കണ്ടെത്താന്‍ 2.1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ. ഭദ്രേഷ്‌കുമാര്‍ ചേതന്‍ഭായ് പട്ടേല്‍ എന്നയാളെ കണ്ടെത്താനാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 32 വയസുള്ള ഗുജറാത്ത് സ്വദേശിയായ ഇയാളുടെ വിവിധ ചിത്രങ്ങള്‍ സഹിതമുള്ള അറിയിപ്പ് എഫ്ബിഐ എക്‌സില്‍ പങ്കുവച്ചു. ഇയാൾ അക്രമാസക്തനാണെന്നും എഫ്ബിഐ പറഞ്ഞു.

2015 ഏപ്രില്‍ 12ന് മേരിലാന്റിലെ ഹനോവറില്‍ ഇരുവരും ജോലി ചെയ്തിരുന്ന ഡോനറ്റ് ഷോപ്പില്‍ വച്ചാണ് ചേതന്‍ പട്ടേല്‍ 21കാരിയായ ഭാര്യ പലക്ക് പട്ടേലിനെ കൊന്നത്. കടയുടെ പുറകിലെ മുറിയില്‍ വച്ച് പലക്കിനെ ഇയാൾ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് പല തവണ കുത്തുകയായിരുന്നു. രാത്രിയില്‍ കടയില്‍ ആളുകളുള്ള സമയത്ത് നടന്ന അരുംകൊലയും കൃത്യത്തിന് ശേഷം ഇയാള്‍ ഓടിപ്പോകുന്നതും സിസിടിവില്‍ പതിഞ്ഞിരുന്നു.