കുവൈറ്റിലെ ഫ്‌ളാറ്റില്‍ തീപിടുത്തം: കുട്ടികള്‍ ഉള്‍പ്പെടെ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം, നാട്ടില്‍ നിന്നും മടങ്ങിയെത്തിയത് വെള്ളിയാഴ്ച

കുവൈറ്റ് : കുവൈറ്റിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. അബ്ബാസിയയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തമാണ് ഇവരുടെ ജീവനെടുത്തത്. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കള്‍ എന്നിവരാണ് മരിച്ചത്.

അവധിയാഘോഷം കഴിഞ്ഞ് നാട്ടില്‍ നിന്ന് വെള്ളിയാഴ് വൈകുന്നേരം നാലോടെയാണ് ഇവര്‍ കുവൈറ്റില്‍ തിരിച്ചെത്തിയത്. രാത്രി എട്ടോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടായതെന്നാണ് വിവരം. വിവരം അറിഞ്ഞ് അഗ്‌നിരക്ഷാ സേനയെത്തി കുടുംബത്തെ പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം ആരംഭിച്ചതായി കുവൈറ്റ്‌ പൊലീസ് അറിയിച്ചു.

കുവൈറ്റിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തില്‍ ജീവനക്കാരനാണ് മാത്യു. ലിനി എബ്രഹാം അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ്. മകള്‍ ഐറിന്‍ ഭവന്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും മകന്‍ ഇതേ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

More Stories from this section

family-dental
witywide