ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ച് മുൻ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ഗൗതം ഗംഭീർ. ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള എംപിയായ ഗംഭീർ ഈ വാർത്ത ട്വിറ്ററിലൂടെയാണ് തന്റെ അണികളെ അറിയിച്ചത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച കായികരംഗത്ത് മറ്റു ചുമതലകൾ വഹിക്കാനാണ് ആഗ്രഹമെന്നും ഗംഭീർ പറഞ്ഞു.
“എന്നെ രാഷ്ട്രീയ ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ബഹുമാനപ്പെട്ട പാർട്ടി പ്രസിഡൻ്റ് ജെ.പി നദ്ദ ജിയോട് ഞാൻ അഭ്യർത്ഥിച്ചു. അതിലൂടെ എനിക്ക് ക്രിക്കറ്റ് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം നൽകിയതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ജയ്. ഹിന്ദ്,” ഗംഭീർ കുറിച്ചു.
2019 മാർച്ചിൽ ബിജെപിയിൽ ചേർന്ന ഗംഭീർ, അതിനുശേഷം ഡൽഹിയിൽ പാർട്ടിയുടെ ഒരു പ്രമുഖ മുഖമായി മാറി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 6,95,109 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം ഈസ്റ്റ് ഡൽഹി സീറ്റിൽ മത്സരിച്ചു വിജയിച്ചു.
വരാനിരിക്കുന്ന 2024 തെരഞ്ഞെടുപ്പിൽ ഗംഭീറിന് ടിക്കറ്റ് ലഭിച്ചേക്കില്ല എന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാഷ്ട്രീയം വിടാനുള്ള തീരുമാനം അദ്ദേഹം അറിയിച്ചത്.