‘കഹാനി മേ ട്വിസ്റ്റ്’; വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടി; തിരിച്ചു വരവും കാത്ത് 16 മക്കൾ

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിൽ, വിവാഹ നിശ്ചയത്തിനു ശേഷം വരന്റെ അച്ഛന്‍ വധുവിന്റെ അമ്മയുമായി ഒളിച്ചോടി. രണ്ടുമാസം മുമ്പാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഒളിച്ചോടിയ സ്ത്രീയുടെ ഭര്‍ത്താവ് പപ്പുവിന്റെ പരാതിയില്‍ ഷക്കീല്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പലപ്പോഴും പപ്പുവിൻ്റെ വീട്ടിൽ വന്നിരുന്ന ഷക്കീലിൻ്റെ മകനെയാണ് പപ്പുവിൻ്റെ മകൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനുശേഷം ഭാവി മരുമകളുടെ അമ്മയുമായി ഷക്കീൽ ഫോണില്‍ സൗഹൃദം സ്ഥാപിച്ചു. ഫോണ്‍ വിളി പിന്നീട് പ്രണയമായതോടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്.

ഇരുവരും തമ്മില്‍ രഹസ്യമായാണ് ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നത്. ജൂണ്‍ മൂന്നാം തീയതി മുതലാണ് രണ്ടുപേരെയും കാണാതായത്. ഇവര്‍ക്കായി ബന്ധുക്കള്‍ വ്യാപകമായ അന്വേഷണം നടത്തി. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് സ്ത്രീയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീക്ക് വിവാഹനിശ്ചയം കഴിഞ്ഞ മകള്‍ ഉള്‍പ്പെടെ ആറ് മക്കളാണുള്ളത്. ഷക്കീലിന് പത്ത് മക്കളും ഉണ്ട്. ഷക്കീൽ ഭാര്യയെ വശീകരിച്ച് കൂട്ടിക്കൊണ്ടുപോയെന്നാണ് പപ്പു പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.