ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയിലെ ഹാര്‍നി തടാകത്തില്‍ ബോട്ട് മറിഞ്ഞ് വിനോദയാത്രക്കെത്തിയ 12 കുട്ടികളും രണ്ട് അധ്യാപകരുമടക്കം 14 പേര്‍ മരിച്ച സംഭവത്തില്‍ ഇനിയും മരണ സംഖ്യ ഉയരരുതേയെന്ന് പ്രത്യാശിച്ച് രാജ്യം.
ഗുജറാത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികളായിരുന്നു ബോട്ട് യാത്രയ്ക്ക് എത്തിയത്. ബോട്ടില്‍, പ്രത്യേകിച്ചും വെള്ളത്തില്‍ കൂട്ടകാര്‍ക്കൊപ്പം ഒരു യാത്ര നടത്തുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു കുട്ടികള്‍.
സന്തോഷം പങ്കുവെച്ച് അവര്‍ തുടങ്ങിയ യാത്രയില്‍ കണ്ണീരിന് കാരണമായത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അളവില്‍ കവിഞ്ഞ് ആളുകളെ കയറ്റിയതുമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ പെട്ടവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.
വിനോദസഞ്ചാരത്തിനായി ഇവിടെയെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബോട്ട് ഉച്ചയോടെ ഹര്‍നി തടാകത്തില്‍വെച്ച് മറിയുകയായിരുന്നു. ഇതുവരെ ഏഴ് വിദ്യാര്‍ത്ഥികളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി, കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വഡോദര ചീഫ് ഫയര്‍ ഓഫീസര്‍ പാര്‍ത്ഥ് ബ്രഹ്മഭട്ട് പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
തന്റെ നിയമനങ്ങള്‍ റദ്ദാക്കിയെന്നും വഡോദരയിലേക്ക് പോകുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോള്‍, അടിയന്തര ദുരിതാശ്വാസ-രക്ഷാ-ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഈ സംവിധാനത്തിലൂടെ നടക്കുന്നു. കൂടുതല്‍ കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ എല്ലാവരും കരുതുന്നു, പ്രാര്‍ത്ഥിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ബോട്ട് കരാറുകാരന്റെ വീഴ്ചയാണെന്നും ബോട്ടില്‍ ശേഷിയേക്കാള്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നതെന്നും കരാറുകാരനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വഡോദര എംഎല്‍എ ശൈലേഷ് മേത്ത പറഞ്ഞു.