ജറുസലേം: ഇസ്രായേലിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍, ഗാസ സിറ്റിസില്‍ റോക്കറ്റ് ആക്രമണത്തില്‍ മരിച്ചതായി നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ തള്ളി ഹമാസ്. യഹ്യ സിന്‍വാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും കൂടാതെ ഖത്തറിലെ ബന്ദി-വെടിനിര്‍ത്തല്‍ കരാറിലെ മധ്യസ്ഥരുമായി ബന്ധം പുനഃസ്ഥാപിച്ചുവെന്നും വിവരം.
സെപ്തംബര്‍ 21 ന് ഗാസ സിറ്റിയിലെ പലസ്തീനികളുടെ അഭയാര്‍ത്ഥി സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷം സിന്‍വാറിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ യഹ്യ മരിച്ചെന്ന വാര്‍ത്ത പരന്നു.
ഒരു കരാറിലെത്താന്‍ ഇസ്രായേലിന് താല്‍പ്പര്യമില്ലെന്ന് വിശ്വസിച്ചതിനാലാണ് സിന്‍വാര്‍ അരുമായുള്ള സമ്പര്‍ക്കം വിച്ഛേദിച്ചത് എന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബന്ദിയാക്കല്‍, വെടിനിര്‍ത്തല്‍ കരാര്‍ എന്നിവയില്‍ സിന്‍വാര്‍ തന്റെ നിലപാടുകള്‍ ഒരു തരത്തിലും മയപ്പെടുത്തിയിട്ടില്ലെന്ന് ഒരു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സിന്‍വാര്‍ നേരിട്ട് ബന്ധം സ്ഥാപിച്ചിട്ടില്ലെന്ന് ഖത്തറിലെ മുതിര്‍ന്ന നയതന്ത്രജ്ഞനെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ മുതിര്‍ന്ന വ്യക്തിയായ ഖലീല്‍ അല്‍-ഹയ വഴിയാണ് ബന്ധം സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചര്‍ച്ചകളുടെ ഭാഗമായി ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കണമെന്നും യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും ഹമാസ് വീണ്ടും ആവശ്യപ്പെട്ടു.