
ദില്ലി: ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ അതൃപ്തി തലപൊക്കി. സീറ്റ് നിഷേധിച്ചതോടെ മുതിർന്ന നേതാവ് ഹർഷ് വർധൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. രണ്ട് തവണ കേന്ദ്ര മന്ത്രിയായിരുന്ന ഹർഷ് വർധന് ഇത്തവണ ബിജെപി സീറ്റ് നൽകില്ലെന്ന് സൂചന വന്നതോടെയാണ് ആദ്യഘട്ട പ്രഖ്യാപനത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചത്. ദില്ലിയിൽ സീറ്റ് ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ.
സാമൂഹ്യമാധ്യമ പോസ്റ്റിലൂടെയാണ് രാഷ്ട്രീയം വിടുകയാണെന്ന് ഹർഷ് വർധൻ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ ഇതുവരെ തോറ്റിട്ടില്ലെന്നും ഏറെ സ്വപ്നങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും ഹർഷ് വർധൻ കുറിച്ചു. തന്റെ ഇഎൻടി ക്ലിനിക്കിൽ തനിക്കായി കസേര ഒഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ നിതിൻ പട്ടേലും മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു. മെഹ്സാനയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മത്സരത്തിനില്ലെന്ന പട്ടേലിന്‍റെ പ്രഖ്യാപനം.
ഇന്നലെ പ്രഖ്യാപിച്ച പട്ടികയിൽ പശ്ചിമബംഗാളിലെ അസൻസോളിൽ സ്ഥാനാർത്ഥിയായിരുന്ന പവൻ സിംഗ് കടുത്ത എതിർപ്പ് തുടർന്ന് പിന്മാറി. ഭോജ്പുരി ഗായകനായ പവൻസിംഗ് നേരത്തെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളും ഗാനങ്ങളും വലിയ ചർച്ചയായതോടെയാണ് പിൻമാറ്റം. നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ പേരുകളുള്ള പട്ടികയിൽ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയുടെ പേരുമില്ല.
harsh vardhan announce his retirement from politics.