കണ്ണീര്‍ തോരാതെ ഹാഥ്‌റസ്; മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങി

ഹാഥ്‌റസ്: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. ദേവ് പ്രകാശ് മധുകര്‍ എന്നയാളാണ് വെള്ളിയാഴ്ച രാത്രി ഡല്‍ഹി പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഇയാളെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഹാഥ്റസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സത്സംഗത്തിന്റെ മുഖ്യ സേവാദാര്‍ മധുകറായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. മധുകറിന്റെ അഭിഭാഷകന്‍ എ.പി സിംഗ്, മധുകര്‍ ചികിത്സയിലായിരുന്നുവെന്നും ഡല്‍ഹിയില്‍ കീഴടങ്ങിയതായും അവകാശപ്പെട്ടു.

മധുകറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഭോലെ ബാബയുടെ സത്സംഗത്തിന്റെ സംഘാടക സമിതി അംഗങ്ങളായ രണ്ട് വനിതാ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറ് പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

More Stories from this section

family-dental
witywide