ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 29 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. ഗാസയിൽ 19 പേരും ജബാലിയയിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. നാലുഭാഗത്തുനിന്നും ഇസ്രയേൽ സൈന്യത്താൽ വളയപ്പെട്ട ജബാലിയയിൽ നാലുലക്ഷത്തിലേറെ പലസ്തീൻകാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊടുംപട്ടിണിയിൽ വീണ്ടും പലായനം ആരംഭിച്ചെന്നും സുരക്ഷിതമായ ഒരിടവും ഗാസയിൽ ശേഷിക്കുന്നില്ലെന്നും പലസ്തീനും ഐക്യരാഷ്ട്ര സംഘടന(യുഎൻ)യും വ്യക്തമാക്കി. ഹമാസിനെതിരെയാണ് പോരാട്ടമെന്നും അവരെ തുരത്തുന്നതു വരെ പോരാട്ടം തുടരുമെന്നും ഇസ്രയേൽ വ്യക്തമാക്കി. ഹമാസ് വീണ്ടും സംഘംചേരുന്നതു തടയാനാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്നാണ് ഇസ്രയേലിന്റെ വാദം.
ലെബനനിൽ, യു.എൻ സമാധാന സേനയുടെ നഖൗറയിലെ ആസ്ഥാനത്ത് വീണ്ടും ആക്രമണമുണ്ടായി, വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഒരു സമാധാന സാനാംഗം വെടിയേറ്റു മരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആരാണ് വെടിവെച്ചതെന്ന് വ്യക്തമായിട്ടില്ല. തുടർച്ചയായ രണ്ടു ദിവസം യുഎൻ ആസ്ഥാനത്ത് ഇസ്രായേൽ സൈന്യം വെടിയുതിർത്തതിനെ ലോകരാഷ്ട്രങ്ങൾ എതിർത്തിരുന്നു. എന്നാൽ വീണ്ടും യുഎൻ ആസ്ഥാനത്ത് ആക്രമണം ഉണ്ടായിരിക്കുകയാണ്. സമാധാന സേനാംഗങ്ങൾക്ക് സ്ഥാലം വിടാൻ മുന്നറിയിപ്പ് നൽകിയ ഇസ്രായേൽ, ചോദ്യങ്ങളോട് ഉടൻ പ്രതികരിച്ചില്ല.
Heavy Israeli bombing in northern Gaza