കൊച്ചി: കേരളത്തിൽ പല ജില്ലകളിലും കനത്ത മഴ തുടരുന്നു. എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ പെയ്യുന്നത് തുടരുകയാണ്. ജനം ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്തമഴമൂലം കൊച്ചി നഗരം വെള്ളക്കെട്ടിൽ മുങ്ങി. റോഡിലും കാനകളിലും വെള്ളം നിറഞ്ഞു. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി.
റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു. മഴയില്‍ ഇടറോഡുകളിലാണ് കൂടുതലായി വെള്ളംകയറിയത്. കലൂര്‍ ഭാഗത്തെ ഇടറോഡുകള്‍, പാലാരിവട്ടത്തെ ഇടറോഡുകള്‍, എം.ജി. റോഡിന്റെ ഇടവഴികള്‍, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ പരിസരം തുടങ്ങിയിടങ്ങളില്‍ ആദ്യമഴയില്‍ത്തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടു. വലിയ ഗതാഗതക്കുരുക്കാണ് നഗരത്തിൽ ഉണ്ടായത്.
തൃശൂരിലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിലായി. നാദാപുരം തൂണേരിയിൽ ഫാമിലി സൂപ്പർമാർക്കറ്റിന്റെ മതിൽ ഇടിഞ്ഞു വീണു. അപകടത്തിൽ ആർക്കും പരുക്കില്ല. ഗതഗാതം തടസ്സപ്പെട്ടു. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Heavy rain hit kerala