റാഞ്ചി: കോടികളുടെ ഭൂമി തട്ടിപ്പ് കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് രാജിവെച്ച് ജയിലില്‍ പോയ ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി.രാധകൃഷ്ണന് മുമ്പാകെയാണ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ജനുവരിയിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും ജെഎംഎം നേതാവ് നിഷേധിച്ചു.
ഹേമന്ത് സോറന് വഴിയൊരുക്കുന്നതിന് ചാംപയ് സോറന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. ഏതാനും മാസത്തിനുള്ളില്‍ ഝാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതുവരെ ചംപായ് സോറന്‍തന്നെ തുടരുമെന്നായിരുന്നു സൂചന. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന ഇന്ത്യസഖ്യ യോഗത്തില്‍ ഹേമന്ത് സോറനെ വീണ്ടും പാർലമെന്ററി പാർട്ടി നേതാവാക്കാന്‍ ധാരണയിലെത്തുകയായിരുന്നു.