
കൊച്ചി: ഒരു സ്ത്രീ 72 ദിവസം അകാരണമായി ജയിലിൽ കിടന്നതു മറക്കരുതെന്നു സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി. 72 സെക്കൻഡ് പോലും ജയിലിൽ കിടക്കുന്നത് നല്ലതല്ല. അങ്ങനെയാകുമ്പോഴാണ് ഒരു സ്ത്രീ 72 ദിവസം അകാരണമായി കിടന്നതെന്നും കോടതി പറഞ്ഞു. ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജലഹരിക്കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.
ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടന്നു. 72 സെക്കൻഡ് പോലും ജയിലിൽ കിടക്കുന്നതു നല്ലതല്ല. ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക. ഞാനും നിങ്ങളും എല്ലാം അടങ്ങുന്ന നീതിന്യായ വ്യവസ്ഥയാണ് പരാജയപ്പെട്ടതെന്നും കോടതി വിമർശിച്ചു.
കേസിൽ കുടുക്കിയതിനും ജയിലിൽ അടച്ചതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണു ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരാണു കേസിലെ മുഖ്യപ്രതികൾ. വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
high court criticized kerala government on sheela case