‘അദാനിക്കെതിരായ റിപ്പോർട്ടിൽ ഞങ്ങൾ അഭിമാനിക്കുന്നു, അത് പൂർണമായും സത്യം’; സെബിയുടെ നോട്ടിസിന് ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടി

ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് വലിയ ക്രമക്കേട് നടത്തിയെന്ന ആരോപണം ഉന്നയിച്ച അമേരിക്കൻ സ്ഥാപനമായ ഹിൻഡൻബർഗിന് സെബിയുടെ കാരണം കാണിക്കൽ നോട്ടിസ്. നോട്ടിസ് കിട്ടിയ വിവരം ജൂലൈ ഒന്നിലെ ബ്ലോഗ് പോസ്റ്റലൂടെയാണ് ഹിൻഡൻബർഗ് അറിയിച്ചത്. അദാനിക്കെതിരായ അന്വേഷണ റിപ്പോർട്ടിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും അതിൽ വസ്തു വിരുദ്ധമായി ഒരു ചെറിയ കാര്യം പോലും ഇല്ലെന്നും ഹിൻഡൻബർഗ് പറയുന്നു.

സെബിയുടെ 46 പേജുള്ള ഷോ കോസ് നോട്ടീസിനെ ഹിൻഡൻബർഗ് അതിൻ്റെ ബ്ലോഗ് പോസ്റ്റിൽ “അസംബന്ധം” എന്നാണ് വിശേഷിപ്പിക്കുന്നത്.

“ഇത് വിഡ്ഢിത്തമാണെന്ന് ഞങ്ങൾ കരുതുന്നു, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു പദ്ധതിക്കായി കെട്ടിച്ചമച്ചതാണ് ഇത്. ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികൾ നടത്തുന്ന അഴിമതിയും വഞ്ചനയും തുറന്നുകാട്ടുന്നവരെ നിശബ്ദരാക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമമാണിത്,” ഹിൻഡൻബർഗ് ആരോപിച്ചു.

അദാനി ഗ്രൂപ്പ് കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തുന്നു എന്ന ആരോപണത്തിന് ശേഷം തങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ചിന്തിക്കുകയായിരുന്നു സെബി. അമേരിക്ക ആസ്ഥാനമായുള്ള തങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തനങ്ങളൊന്നുമില്ലാത്തതിനാൽ സെബി ആകെ കുഴഞ്ഞിരുന്നുവെന്നും ഹിൻഡൻബർഗ് ബ്ലോഗിൽ കുറിച്ചു.

“തെളിവുകൾ എത്ര സമഗ്രവും സത്യസന്ധവും ആയിരുന്നാലും റിപ്പോർട്ടിന് കടുത്ത എതിർപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അങ്ങനെയുള്ള അഴിമതികൾ തുറന്നുകാട്ടുന്നവരെ പിന്തുടരാനാണ് സെബിക്ക് കൂടുതൽ താത്പര്യം. അദാനിയെക്കുറിച്ച് വിമർശനാത്മക ലേഖനങ്ങൾ എഴുതിയതിന് നാല് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ സർക്കാരുമായി ഒത്തുപോകുന്നതാണ് സെബിയുടെ നീക്കം,” ഹിൻഡൻബർഗ് ബ്ലോഗിൽ ആരോപിച്ചു. അദാനിയെ വിമർശിച്ച പാർലമെന്റ് അംഗങ്ങളെ പുറത്താക്കിയ നടപടിയും ഹിൻഡൻബർഗ് ബ്ലോഗിൽ ചൂണ്ടിക്കാട്ടി.

2023 ജനുവരി 24നാണ് അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അദാനിക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങൾ ഉന്നയിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഓഹരി വില പെരുപ്പിക്കാനായി വർഷങ്ങളായി അദാനി ഗ്രൂപ്പ് നിരവധി കൃത്രിമത്വങ്ങളും അളിമതികളും നടത്തി എന്നായിരുന്നു റിപ്പോർട്ട്.

Hindenburg Responds to SEBI Show Cause Notice

More Stories from this section

family-dental
witywide