വാഷിങ്ടൺ: ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കണമെന്ന് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നോർത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്
ഇറാനെതിരെ കൂടുതൽ ഉപരോധം വേണമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ അക്രമിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശം വന്നതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം. തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഇസ്രയേൽ-ഇറാൻ പ്രശ്നങ്ങളേക്കുറിച്ചും ഇറാൻ്റെ മിസൈൽ ആക്രമണങ്ങളേക്കുറിച്ചും ചോദ്യമുയർന്നു. അപ്പോഴാണ് ട്രംപ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.
“ജോ ബൈഡനോട് ഈ പ്രശ്നത്തേക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ആണവകേന്ദ്രങ്ങൾ തകർക്കുകയാണ് വേണ്ടതെന്നും തുടർന്നുവരുന്ന പ്രശ്നങ്ങൾ പിന്നീട് നോക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്. ഇസ്രയേൽ അങ്ങനെ ചെയ്യാൻ പോവുകയാണെങ്കിൽ അതിന്റെ അർത്ഥം അതുതന്നെയാണ്. പക്ഷേ അവരുടെ പദ്ധതികളെന്താണെന്ന് അറിയേണ്ടിയിരിക്കുന്നു.” ട്രംപ് പറഞ്ഞു.
ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ അത് ആനുപാതികമായിരിക്കണമെന്നുമാണ് ഇറാൻ-ഇസ്രയേൽ പ്രശ്നത്തേക്കുറിച്ച് ബൈഡൻ പറഞ്ഞത്. മാത്രമല്ല ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെ യുഎസ് പിന്തുണയ്ക്കില്ല എന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.
hit Iran’s Nuclear sites first says Donald trump