അമേരിക്കൻ തിരഞ്ഞെടുപ്പിന് 26 ദിവസം മാത്രം ബാക്കി നിൽക്കെ രണ്ടു സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരിച്ചടിയായി ചുഴലിക്കാറ്റുകൾ. ഹെലിൻ ചുഴലിക്കാറ്റ് തെക്കുകിഴക്കൻ മേഖലകളിൽ നാശം വിതച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷം മിൽട്ടൺ ചുഴലിക്കാറ്റു കൂടി എത്തിയതോടെ പ്രചാരണ പരിപാടികൾ പലതും റദ്ദാക്കേണ്ടി വന്നിരിക്കുകയാണ്.
വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ഫ്ലോറിഡയിലാണ് ട്രംപ് താമസിക്കുന്നത്. മിൽട്ടൻ ചുഴലിക്കാറ്റ് ആഞ്ഞു വീശിയ ഫ്ലോറിഡയിൽ ട്രംപ് നേരത്തേ തീരമാനിച്ചിരുന്ന പല പരിപാടികളും റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നടത്താൻ തീരുമാനിച്ചിരുന്ന ഹെൽത് കെയർ വെർച്വൽ ഇവൻ്റ് മാറ്റിവച്ചു. മയാമിയിൽ നടക്കേണ്ടിയിരുന്ന യൂണിവിഷൻ ടൗൺ ഹാൾ ( സംവാദം) മാറ്റിവച്ചു.
അരിസോണയിലേക്ക് മടങ്ങുന്നതിന് മുമ്പ് ലാസ് വെഗാസിൽ വ്യാഴാഴ്ച ഹാരിസിൻ്റെ യൂണിവിഷൻ ടൗൺ ഹാൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇന്നലെ ട്രംപ് പ്രചാരണം നടത്തിയത് ബൈഡൻ്റെ ജന്മദേശമായ സ്ക്രാൻ്റണിലായിരുന്നു. മിൽട്ടൻ ചുഴലിക്കാറിനെ സംബന്ധിച്ച ഭീതി നിലനിൽക്കെ ഫ്ളോറിഡക്കാർക്കു വേണ്ടി പ്രാർഥിക്കുന്നതായി ട്രംപ് അറിയിച്ചു. ഫ്ളോറിഡയിലെ ജനങ്ങളെല്ലാവരും സുരക്ഷിതരായിരിക്കാൻ ദൈവത്തോട് പ്രാർഥിക്കുകയാണെന്നും ബൈഡനും സംഘവും ഈ ദുരന്തത്തെ വിലപേശലിനായി ഉപയോഗിക്കുകയാണെന്നും പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞു.
ബുധനാഴ്ച വോട്ടെടുപ്പ് ആരംഭിച്ച അരിസോണയിൽ പ്രചാരണം നടത്തുകയായിരുന്ന ഡെമോക്രാറ്റിക് വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ടിം വാൾസ്, ദുരന്ത ബാധിതരെ പിന്തുണയ്ക്കാൻ രാജ്യത്തോട് ആഹ്വാനം ചെയ്തു.
“അവർ അമേരിക്കക്കാരാണ്. അവർ ഞങ്ങളുടെ കുടുംബാംഗങ്ങളാണ്. അവർ നമ്മുടെ സുഹൃത്തുക്കളാണ്, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയോ രാഷ്ട്രീയമോ ഒന്നുമല്ല വലുത് , മാനുഷിക മര്യാദയും ഐക്യവുമാണ്” വാൾസ് പറഞ്ഞു.
hurricanes Disrupting the rhythm of the American election campaign