
തിരുവനന്തപുരം: ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ താൻ ഭരത്ചന്ദ്രനായിത്തന്നെ ജീവിക്കുമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് തിരുവനന്തപുരത്തു വച്ചു നടത്തിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കമ്മിഷണർ’ എന്ന സിനിമയിൽ അഭിനയിക്കുന്ന കാലംവരെ ജീവിതത്തിൽ ‘പോടാ’ എന്നൊരു വാക്ക് പോലും താൻ ഉപയോഗിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. “എന്തൊരു നല്ല പൊന്നുമോൻ ആയിരുന്നു ഇവനെന്ന് അമ്മ ഇപ്പോഴും പറയും. എന്നെ തല്ലാൻ ആളെ അയച്ചിട്ടുള്ള ആളാണ് സുരേഷ്‌കുമാർ, അതും ചെയ്യാത്ത തെറ്റിന്. എന്റെ തല്ലു കൊള്ളാൻ പറ്റില്ല എന്ന് പറഞ്ഞവരുടെ തല്ലല്ല, അവരോടൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാണ് ഞാൻ പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെ. അത് മാത്രമാണ് അന്ന് നടന്നത്. അത് പറഞ്ഞതിന് അന്ന് റഹ്മാനെ പൊക്കിക്കൊണ്ട് നടന്ന സുരേഷ് കുമാർ ആണ് ഇന്ന് കേരളത്തിൽ മുഴുവൻ എന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാർ. അന്നു റൂമിനകത്ത് പേടിച്ചിരുന്നു ഫോൺ എടുത്ത് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞ ഇടത്തു നിന്ന് കമ്മിഷണറിലൂടെ ഞാൻ പരിണമിച്ചു വന്നെങ്കിൽ ഇന്ന് സുരേഷ് കുമാർ എന്നെ തല്ലാൻ ആളുകളെ വിട്ടാൽ ആ ആളുകളെയും ഞാൻ തല്ലി ഓടിക്കും, സുരേഷ് കുമാറിന്റെ നെഞ്ചും ഞാൻ ഇടിച്ചു തകർക്കും. അതിലേക്ക് എന്നെ വളർത്തിയത് രൺജി പണിക്കരുടെ പേനയും ഷാജിയുടെ കയ്യിലിരിപ്പുമാണ്. രാഷ്ട്രീയത്തിൽ വന്നതിനു ശേഷം നിങ്ങൾ കാണുന്ന സുരേഷ് ഗോപി അല്ല, യഥാർഥ ആൾ എന്ന ആരോപണം വരുന്നുണ്ട്. എതിർ രാഷ്ട്രീയക്കാർക്ക് എന്നെ ചെറുതാക്കുന്നത് അവരുടെ ആവശ്യമാണ്. ഞാൻ എന്ത് അല്ല എന്നത് വലുതാക്കി കാണിച്ച് എന്നെ മോശക്കാരനാക്കാൻ ശ്രമിക്കുന്നവർക്കെതിരെ എന്നെ ജയിപ്പിച്ച് എനിക്കൊപ്പം നിന്ന ജനതയാണ് എന്റെ ദൈവം. അവർക്ക് രാഷ്ട്രീയമേയില്ല.
എന്നെ വിശ്വസിച്ച് ഇറങ്ങി വന്ന്, എനിക്ക് അഞ്ചു മക്കളെ സമ്മാനിച്ച ഭാര്യയെ ചോദ്യചിഹ്നമാക്കി മറ്റുന്ന തരത്തിൽ ഒരു വക്ര ഭരണ രാഷ്ട്രീയനീക്കം ഉണ്ടായി. അന്നാണ് ലോകമെമ്പാടുമുള്ള സ്ത്രീപക്ഷത്തു നിന്ന് ഇത്രയും ശക്തമായി എന്റെ പിന്നിൽ അണിനിരന്നത്. ഭരത്ചന്ദ്രന്റെ ഒരു ശുണ്ഠി എന്റെ രക്തത്തിൽ അല്ല, ഹൃദയത്തിലുണ്ട്. ആ ഭരത്ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കിൽ ഞാൻ ഭരത്ചന്ദ്രൻ ആയി ജീവിക്കും, ഭരത്ചന്ദ്രനായി പെരുമാറും, ഭരത്ചന്ദ്രൻ ആയി എന്റെ ഉത്തരവാദിത്തം നിർവഹിക്കും, ഭരത്ചന്ദ്രനായി തന്നെ മരിക്കും എന്ന് വാക്കുനൽകുകയാണ്. എന്റെ ഹൃദയത്തിൽ നിന്നുണ്ടാകുന്ന വികാരം അടിച്ചമർത്തിയിട്ടില്ല മറച്ചുവച്ചിട്ടില്ല. ഇഷ്ടമില്ലാത്ത എന്തുകാര്യവും ഞാൻ തുറന്നുപറഞ്ഞിട്ടുണ്ട്,” സുരേഷ് ഗോപി പറഞ്ഞു