ഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അമേരിക്കൻ കോടതി ഇന്ത്യൻ സർക്കാരിന് അയച്ച സമൻസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. അമേരിക്കൻ കോടതിയുടെ സമൻസ് അന്യായമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യാ ഗവൺമെൻ്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ ആർ ആൻഡ് എഡബ്ല്യു മേധാവി സാമന്ത് ഗോയൽ, ആർ ആൻഡ് എഡബ്ല്യു ഏജൻ്റ് വിക്രം യാദവ്, ഇന്ത്യൻ വ്യവസായി നിഖിൽ ഗുപ്ത എന്നിവർ 21 ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു സമൻസ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടെന്നും തികച്ചും അനാവശ്യമായ കേസാണെന്ന് ബോധ്യപ്പെട്ടെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
കോടതി സമൻസിന്റെ പകർപ്പ് ഗുർപട്‌വന്ത് സിംഗ് പന്നുവിന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ അക്കൌണ്ട് നിലവിൽ ഇന്ത്യയിൽ പ്രവർത്തനരഹിതമാണ്. നേരത്തെ ഇന്ത്യൻ പാര്‍ലമെന്‍റ് ആക്രമിക്കുന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നുമടക്കം ഭീഷണി മുഴക്കിയ ഖലിസ്ഥാൻ അനുകൂല നേതാവാണ് ഗുര്‍പട്‌വന്ത് സിങ് പന്നു.