ജാഹ്നവിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ പൊലീസുകാരനെ വെറുതെ വിട്ട കോടതി വിധി പുനപരിശോധിക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ട്‌ലയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സിയാറ്റില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനാകില്ലെന്ന് കോടതി പറഞ്ഞതോടെ പുതിയ നീക്കവുമായി ഇന്ത്യ. സിയാറ്റില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കിയ യുഎസ് കോടതി വിധി പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

23 കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയെ കൊലപ്പെടുത്തിയ സിയാറ്റില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ മതിയായ തെളിവില്ലാത്തതിനാല്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാസ്റ്റേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയായ ജാഹ്‌നവിയെ സിയാറ്റില്‍ പോലീസ് ഓഫീസര്‍ കെവിന്‍ ഡേവിന്റെ അമിതവേഗതയിലുള്ള കാര്‍ ഇടിക്കുകയായിരുന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ എത്തിയ പോലീസ് വാഹനം ഇടിച്ചതിനെ തുടര്‍ന്ന് 23കാരി 100 അടി ഉയരത്തില്‍ പൊങ്ങി തെറിച്ചുവീഴുകയായിരുന്നു.

ബോഡിക്യാം ഫൂട്ടേജില്‍ ഓഫീസര്‍ ഡേവിന്റെ സഹപ്രവര്‍ത്തകന്‍ ഡാനിയല്‍ ഓഡറര്‍ അപകടത്തെക്കുറിച്ച് പറഞ്ഞ് ചിരിക്കുകയും പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് കേള്‍ക്കാം.

പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിയാറ്റില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

ജാഹ്നവി കണ്ടുലയുടെ നിര്‍ഭാഗ്യകരമായ മരണത്തെ കുറിച്ച് കിംഗ് കൗണ്ടി പ്രോസിക്യൂഷന്‍ അറ്റോര്‍ണി അടുത്തിടെ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ കോണ്‍സുലേറ്റ് നിയുക്ത കുടുംബ പ്രതിനിധികളുമായി നിരന്തരം ബന്ധപ്പെടുകയും ജാഹ്നവിക്കും കുടുംബത്തിനും നീതി ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യും. ഉചിതമായ പരിഹാരത്തിനായി സിയാറ്റില്‍ പോലീസ് ഉള്‍പ്പെടെയുള്ള പ്രാദേശിക അധികാരികളോട് ഞങ്ങള്‍ വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. കേസ് ഇപ്പോള്‍ സിയാറ്റില്‍ സിറ്റി അറ്റോര്‍ണി ഓഫീസിലേക്ക് അവലോകനത്തിനായി റഫര്‍ ചെയ്തിട്ടുണ്ട്. സിയാറ്റില്‍ പോലീസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അന്വേഷണം പൂര്‍ത്തിയാകുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്, കേസിന്റെ പുരോഗതി നിരീക്ഷിക്കുന്നത് തുടരും,’ എംബസി പ്രസ്താവനയില്‍ പറഞ്ഞു.