ഇൻസ്റ്റഗ്രാമിൽ കോപ്പിയടി, കള്ളം പറച്ചിൽ; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജയ് ഷെട്ടിക്കെതിരെ ആരോപണം

ബ്രിട്ടീഷ് പോഡ്‌കാസ്റ്ററും ലൈഫ് കോച്ചുമായ ജെയ് ഷെട്ടി സോഷ്യൽ മീഡിയ പോസ്റ്റുകൾ കോപ്പിയടിച്ചെന്നും തൻ്റെ ജീവിതകഥയെക്കുറിച്ച് കള്ളം പറഞ്ഞുവെന്നും ആരോപണം.

“തൻ്റെ സ്കൂൾ കാലഘട്ടത്തിൽ, ജയ് ഷെട്ടി ഇന്ത്യയിലെ സന്യാസിമാരോടൊപ്പം അവരുടെ ജ്ഞാനത്തിലും ശിക്ഷണത്തിലും മുഴുകി അവധിക്കാലം ചെലവഴിച്ചു,” എന്നാണ് ജയ് ഷെട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത്. സ്കൂള്‍ അവധിക്കാലത്ത് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിൽ മൂന്ന് വർഷം ചെലവഴിച്ചുവെന്നത് തെറ്റാണ് എന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് പറയുന്നത്.

‘തിങ്ക് ലൈക്ക് എ മങ്ക്: ട്രെയിൻ യുവർ മൈൻഡ് ഫോർ പീസ് ആൻഡ് പർപ്പസ് എവരി ഡേ’ എന്ന ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തിന്‍റെ രചയിതാവാണ് ജയ് ഷെട്ടി. ലണ്ടനിൽ ജനിച്ച് ബിസിനസ്സ് സ്കൂളിൽ പഠിച്ച 36 കാരനായ അദ്ദേഹം “ഓൺ പർപ്പസ്” പോഡ്‌കാസ്റ്റ് വഴി ഏറെ ജനപ്രിയനായ ആളാണ്. മിഷേൽ ഒബാമ, കിം കർദാഷിയാൻ, അന്തരിച്ച കോബി ബ്രയാൻ്റ് തുടങ്ങിയവർ ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റിൽ അതിഥികളായിട്ടുണ്ട്.

ഇദ്ദേഹം നടത്തുന്ന ജയ് ഷെട്ടി സർട്ടിഫിക്കേഷൻ സ്കൂളിൽ ‘ജയ് ഷെട്ടി ഡിസ്പ്ലിന്‍’ എന്ന ക്ലാസിന് ആയിരക്കണക്കിന് ഡോളറാണ് ഫീസ്. എന്നാല്‍ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച പുതിയ അന്വേഷണ റിപ്പോർട്ടില്‍ ജയ് ഷെട്ടിയുടെ ഭൂതകാലം സംബന്ധിച്ചും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും എല്ലാം സംശയം ഉന്നയിക്കുന്നു എന്നാണ് വിവരം.

18-ാം വയസ്സിൽ ഒരു സന്യാസിയുടെ പ്രഭാഷണം കേട്ടപ്പോൾ തന്‍റെ ജീവിതം എങ്ങനെ മാറിയെന്ന കഥ ഉൾപ്പെടെ ജയ് ഷെട്ടിയുടെ ജീവചരിത്രത്തിലെ ചില കാര്യങ്ങളില്‍ സംശയകരമാണെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. അതിനൊപ്പം തന്നെ ജയ് ഷെട്ടിയുടെ ബയോഡാറ്റയിൽ ഒരു ബിസിനസ് സ്‌കൂളിൽ നിന്ന് ബിഹേവിയറൽ സയൻസിൽ ബിരുദം നേടിയെന്ന് പറയുന്നു. എന്നാല്‍ ആ ബി സ്കൂള്‍ അത്തരം ഒരു കോഴ്സ് നടത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഷെട്ടി തൻ്റെ ആത്മീയ ഐഡൻ്റിറ്റി ഉപയോഗിച്ച് വലിയ തുക സമ്പാദിക്കുന്നുവെന്ന് റിപ്പോർട്ട് അവകാശപ്പെട്ടു. ജയ് ഷെട്ടി പറയുന്ന കഥകൾക്ക് പിന്നിലെ ഉറവിടങ്ങൾ യൂട്യൂബർ നിക്കോൾ ആർബർ തുറന്നുകാട്ടിയതിനെത്തുടർന്ന് 2019-ൽ ജയ് ഷെട്ടി യൂട്യൂബിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും നൂറിലധികം പോസ്റ്റുകൾ നീക്കം ചെയ്തതായും റിപ്പോർട്ട് പറയുന്നു.