ടെൽ അവീവ്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇസ്രായേലിൽ പ്രവേശന വിലക്ക്. ഇറാൻ നടത്തിയ ആക്രമണത്തെ കുറിച്ച് ശക്തമായി അപലപിക്കാതെ മേഖലയിലുണ്ടാകുന്ന ആക്രമണങ്ങളെ മാത്രം അപലപിക്കുന്നുവെന്നാണ് ഗുട്ടറസിനെതിരായ ആരോപണം. ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ അപലപിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും ഇസ്രായേൽ ആരോപിച്ചു.
ഇസ്രായേലിനെതിരായ ഇറാന്റെ ഹീനമായ ആക്രമണത്തെ നിസംശയം അപലപിക്കാൻ കഴിയാത്തവർക്ക് ഇസ്രായേൽ മണ്ണിൽ കാലുകുത്താൻ അർഹതയില്ലെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടായിരുന്നു കാറ്റ്‌സിന്റെ പ്രതികരണം.
ഗുട്ടറസിനൊപ്പമോ അല്ലാതെയോ ഇസ്രായേൽ സ്വന്തം ജനതയെ സംരക്ഷിക്കുകയും രാജ്യത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യ യുദ്ധഭീഷണിയിലേക്ക് നീങ്ങവെ സംഘർഷത്തെ അപലപിച്ച് ഗുട്ടറസ് രംഗത്ത് വന്നിരുന്നു. എക്‌സിൽ പങ്കുവച്ച കുറിപ്പിൽ മിഡിൽ ഈസ്റ്റിൽ നടക്കുന്ന സംഘർഷത്തെ അപലപിക്കുന്നുവെന്നായിരുന്നു ഗുട്ടറസ് അറിയിച്ചത്. ഇതിന് അവസാനമുണ്ടാകണമെന്നും വെടിനിർത്തൽ വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതിൽ ഇസ്രായേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെകുറിച്ച് അദ്ദേഹം പ്രതികരിച്ചില്ലെന്നും ഇറാന്‍റെ പേര് എടുത്തു പറഞ്ഞില്ല എന്നതുമാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.