ജനീവ: ഗാസയ്‌ക്കുള്ള മാനുഷിക സഹായത്തിന് ഇസ്രായേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭ(യുഎൻ). ഭക്ഷണമുൾപ്പെടെ അടിന്തിര സഹായങ്ങൾ നിഷേധിക്കപ്പെടുന്ന ഗാസയിലെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകൾ ഏറ്റവും കടുത്ത പട്ടിണിയാണ് അനുഭവിക്കുന്നതെന്നും പട്ടിണിക്കിടൽ യുദ്ധരീതിയായി സ്വീകരിക്കുകയെന്ന യുദ്ധക്കുറ്റമാണ് അരങ്ങേറുന്നതെന്നും യുഎൻ മനുഷ്യാവകാശ ഹൈകമ്മീഷണർ വോൾകർ ടർക് പറഞ്ഞു.
ഗാസയിലെ അഭയാർഥികളായ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
അതിനിടെ, ഇസ്രായേലിന് ആയുധ വിതരണം നിർത്താനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഓക്സ്ഫാം അമേരിക്ക, ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്നിവ ബൈഡൻ ഭരണകൂടത്തിന് കത്തയച്ചു. എഫ്-35 യുദ്ധവിമാനങ്ങളടക്കം അത്യാധുനിക ആയുധങ്ങൾ പുതുതായി നൽകുന്ന 350 കോടി ഡോളറിന്റെ ഏറ്റവും പുതിയ പാക്കേജ് അനുമതിക്കായി കോൺഗ്രസിനുമുന്നിൽ വെക്കാനിരിക്കെയാണ് ആവശ്യം.
നിരവധി രാജ്യങ്ങൾ ഇസ്രായേലിന് ആയുധ കയറ്റുമതി അടുത്തിടെ നിർത്തിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച കാനഡയും ആയുധ കയറ്റുമതി നിർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.