ഹണ്ടർ ബൈഡനെതിരായ കുരുക്ക് മുറുകുന്നു; നികുതി കേസ് തള്ളാനാകില്ല എന്ന് കോടതി

ഹണ്ടർ ബൈഡനെതിരെയുള്ള നികുതി കേസ് തള്ളാൻ കോടതി വിസമ്മതിച്ചിരിക്കെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടുപിടിച്ച വിഷയമായി ജോ ബൈഡൻ്റെ മകനും മാറുന്നു. യുഎസ് ലോസ് ഏഞ്ചൽസിലെ ജില്ലാ ജഡ്ജി മാർക്ക് സ്കാർസിയാണ് ബൈഡനെതിരെ തിങ്കളാഴ്ച വിധി പുറപ്പെടിവിച്ചത്.

1.4 മില്യൺ ഡോളർ നികുതി അടച്ചില്ല എന്നതാണ് ഹണ്ടർ ബൈഡനെതിരായ കുറ്റം. കുറ്റപത്രം തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹണ്ടർ ബൈഡൻ്റെ ഹർജി കോടതി നിരസിച്ചു.

പ്രോസിക്യൂഷൻ വാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ബൈഡൻ്റെ അഭിഭാഷകൻ ആബെ ലോവൽ വാദിച്ചു, എന്നാൽ ആ അവകാശവാദങ്ങൾ ശരിയല്ല എന്ന് ജഡ്ജി നിരീക്ഷിച്ചു. രാഷ്ട്രീയ വിവേചനം എന്ന ഉദ്ദേശ്യമുണ്ട് ആ കേസിനെന്ന് പറയുന്നെങ്കിൽ അതിന്റെ തെളിവുകൾ കൊണ്ടു വരൂ.. ജഡ്ജി ആവശ്യപ്പെട്ടു. ട്രംപ് പ്രസിഡൻ്റായിരുന്നപ്പോൾ നിയമിച്ചതാണ് മാർക്ക് സ്കാർസി എന്ന ജഡ്ജിയെ.

ഹണ്ടർ ബൈഡന് എതിരെ തോക്കു നിയമം ലംഘിച്ചതിന് ഡെലവെയറിലും കേസുണ്ട്. ഈ രണ്ടു കേസുകളുടേയും വിചാരണ ജൂണിൽ നടക്കുമെന്നാണ് കരുതപ്പെടുന്നത്. നികുതി കേസിൽ ശിക്ഷിക്കപ്പെടുകയാണെങ്കിൽ ഹണ്ടർ ബൈഡൻ 17 വർഷം ജയിലിൽ കിടക്കേണ്ടി വരും.

Judge refuses to throw out hunter Biden’s tax case