![](https://www.nrireporter.com/wp-content/uploads/2024/04/padmaja-3.jpg)
തൃശൂർ: തൃശ്ശൂര്‍ പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ വച്ച് കോൺഗ്രസ് പ്രവർത്തകർക്ക് ബി ജെ പി അംഗത്വം നൽകിയതിൽ പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരന്‍. അച്ഛന്‍റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് മുരളീധരന്‍ പറഞ്ഞത്. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂങ്കുന്നത് പത്മജക്കൊപ്പം ബി ജെ പിയിൽ പോയത് കുറച്ചുപേർ മാത്രമാണെന്ന് പറഞ്ഞ മുരളീധരൻ, അമ്മയുടെ ഓർമ്മ ദിനത്തിൽ ഈ വൃത്തികെട്ട കളി കളിക്കാൻ എങ്ങനെ സാധിച്ചെന്നും പത്മജയോട് ചോദിച്ചു. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണ്. അത്രത്തോളം ചീപ്പ് പ്രവൃത്തിയാണ് ഇന്ന് ചെയ്തതെന്നും മുരളി പറഞ്ഞു. ഏപ്രില്‍ 26 ന് ശേഷം എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ ശക്തികളെ തൃശൂരിൽ നിന്ന് തുടച്ചുനീക്കും എന്ന് ഇന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
k muraleedharan against padmaja venugopal ponkunnam bjp membership issue