തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ എ കെ ജി സെന്ററിലെ ബോംബാക്രമണവുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമൻസ്. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുതിർന്ന സി പി എം നേതാവ് പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസ് നൽകിയ പരാതിയിലാണ് സമൻസ് അയച്ചിരുക്കുന്നത്. കേസിലെ സാക്ഷികളായാണ് സുധാകരനും സതീശനും സമൻസ് അയച്ചിരിക്കുന്നത്. ഇവർ അടുത്ത മാസം 28 ന് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവർക്കും സമൻസ് അയച്ചത്.
രണ്ടുവര്‍ഷം മുന്‍പായിരുന്നു എ കെ ജി സെന്‍റര്‍ ആക്രമണം നടന്നത്. എ കെ ജി സെന്ററിനു നേർക്കു രാത്രിയിൽ സ്ഫോടകവസ്തു എറിയുകയായിരുന്നു. 2022 ജൂൺ 30 ന് രാത്രി രാത്രി 11.25 നാണു മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടവസ്തു അകത്തേക്ക് എറിഞ്ഞത്. കുന്നുകുഴി ഭാഗത്തുനിന്നു ബൈക്കിലെത്തിയ ഒരാളാണു സ്ഫോടകവസ്തു എറിഞ്ഞതെന്നു സി സി ടി വി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി. യൂത്ത് കോൺഗ്രസ് നേതാവായ ജിതിനാണ് കേസിലെ ഒന്നാം പ്രതിയെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ നവ്യ, സുഹൈൽ ഷാജഹാൻ എന്നിവരും കേസിലെ പ്രതികളാണ്.