
കണ്ണൂർ: എഐസിസി വക്താവ് ഷമാ മുഹമ്മദിന്റെ വിമർശനത്തിൽ മറുപടിയുമായി കെപിസിസി കെ സുധാകരൻ. ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല. വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്നായിരുന്നു ഷമയുടെ വിമർശനം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ് ഇന്നലെ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ രാഹുലിന്‍റെ വാക്ക് പാലിക്കപ്പെട്ടില്ല, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ ആലത്തൂരില്‍ രമ്യാ ഹരിദാസിനെയും നേതൃത്വം തഴഞ്ഞേനെയെന്നും ഷമാ മുഹമ്മദ് വിമര്‍ശിച്ചു.
കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇത്തവണ ഒന്നായി കുറഞ്ഞു. പാലക്കാട് നിന്നുള്ള എംഎല്‍എയെയാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നാണ് ഷമ പറഞ്ഞത്.