വ്യാജരേഖ നിര്‍മിക്കാന്‍ വിദ്യയ്ക്ക് ആരുടെയും സഹായം ലഭിച്ചില്ല; സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയെന്ന് കുറ്റപത്രം

കാസര്‍കോട്: കരിന്തളം കോളജിലെ അധ്യാപക നിയമനത്തിനായി എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ വ്യാജരേഖ ഉണ്ടാക്കിയത് ഒറ്റയ്‌ക്കെന്ന് പൊലീസിന്റെ കുറ്റപത്രം. കേസില്‍ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിര്‍മിക്കാന്‍ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ല. അധ്യാപക നിയമനത്തിനായി വ്യാജ രേഖ നിര്‍മിച്ച് സമര്‍പ്പിച്ചുവെന്നും വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വ്യാജരേഖ നിര്‍മിക്കല്‍, വ്യാജരേഖ സമര്‍പ്പിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതില്‍ കരിന്തളം കോളജ് അധികൃതര്‍ വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസില്‍ കെ വിദ്യയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ നല്‍കിയിരുന്ന മൊഴി. എറണാകുളം മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന രേഖയാണ് വിദ്യ വ്യാജമായി നിര്‍മിച്ചത്. അട്ടപ്പാടി ആര്‍ജിഎം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ചെന്നപ്പോഴാണ് ഈ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റിലെ സീലിലും ലോഗോയിലും സംശയം തോന്നിയ ഇന്റര്‍വ്യൂ പാനല്‍ കോളേജുമായി ബന്ധപ്പെട്ടതോടെ കഴിഞ്ഞ 10 വര്‍ഷമായി മഹാരാജാസ് കോളേജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ലെന്ന് വ്യക്തമായി.

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലാണ് വിദ്യയ്‌ക്കെതിരെ ആദ്യമായി പരാതി നല്‍കുന്നത്. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസെടുത്ത കേസ് പിന്നീട് അഗളി പൊലീസിന് കൈമാറുകയായിരുന്നു. അട്ടപ്പാടി കോളജില്‍ അഭിമുഖത്തിന് പോകുന്നതിന് മുന്‍പാണ് കാസര്‍കോട് കരിന്തളം ഗവ. കോളജില്‍ വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതില്‍ കരിന്തളം കോളജ് അധികൃതര്‍ വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

More Stories from this section

family-dental
witywide