കൊച്ചി: ബംഗളൂരുവിൽ നിന്ന് വർക്കലയിലേക്ക് വന്ന സ്വകാര്യ ബസ് ട്രാഫിക് സിഗ്‌നലിൽ ഇടിച്ച ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്. എൻഎൽ 01 ജി 2864 റജിസ്ട്രേഷനുള്ള കല്ലടയുടെ സ്പീപ്പർ ബസ്സാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ബസ് യാത്രികരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്.
ബസ് സിഗ്നലിൽ വച്ച് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്ത് നിർത്തിയിട്ട ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത് ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പറയുന്നുണ്ട്. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ബൈക്ക് യാത്രികന്റെ ജീവൻ രക്ഷിക്കാനായില്ല. ക്രെയിനുപയോഗിച്ചാണ് ബസ് ഉയർത്തിയത്.
അപകടത്തിൽപ്പെട്ട് മറിഞ്ഞ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. ഏഴു പേരെ മരട് ലേക്ക്ഷോർ ആശുപത്രിയിലേക്കും മറ്റുള്ളവരെ സമീപ ആശുപത്രികളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ബൈക്ക് യാത്രക്കാരനെ പുറത്തെടുത്തത്.