24 മണിക്കൂറിനുള്ളിൽ കമലാ ഹാരിസിന്റെ പ്രചാരണത്തിന് ലഭിച്ചത് 81 മില്യൺ ഡോളർ

വാഷിംഗ്ടൺ: നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി, പുതിയ സ്ഥാനാർത്ഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേര് നിർദേശിച്ചതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിനുള്ളിൽ കമല ഹാരിസിൻ്റെ പ്രചാരണത്തിന് സംഭാവനയായി ലഭിച്ചത് 81 ദശലക്ഷം ഡോളർ.

കഴിഞ്ഞ മാസം റിപ്പബ്ലിക്കൻ എതിരാളിയും മുൻ യുഎസ് പ്രസിഡൻ്റുമായ ഡോണൾഡ് ട്രംപുമായി നടത്തിയ സംവാദത്തിലെ ദുർബലമായ പ്രകടനത്തിന് ശേഷമാണ് ബൈഡൻ മത്സരംഗത്ത് നിന്ന് പിന്മാറണമെന്ന് പാർട്ടിക്കുള്ളിൽ നിന്നു തന്നെ സമ്മർദം തുടങ്ങിയത്. ഇതേ തുടർന്നാണ് കഴിഞ്ഞദിവസം ബൈഡൻ പിന്മാറുന്ന കാര്യം പ്രഖ്യാപിച്ചത്. തുടർന്ന് അദ്ദേഹം തന്നെ കമല ഹാരിസിന്റെ പേര് നിർദേശിക്കുകയായിരുന്നു.

8,88,000ത്തിലധികം താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരാണ് സംഭാവനകൾ നൽകിയത്. കുറഞ്ഞ സമയത്തിനുള്ളിലെ റെക്കോർഡ് സംഭാവന തുകയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. കമലാ ഹാരിസിന് പിന്നിൽ ഒരു അടിത്തറയുണ്ട്. ഡൊണാൾഡ് ട്രംപ് കമലയെ ഭയപ്പെടുകയാണ്. കാരണം അദ്ദേഹത്തിന്റെ ഭിന്നിപ്പും ജനവിരുദ്ധ അജണ്ടയും അമേരിക്കൻ ജനതയുടെ കാഴ്ചപ്പാടിനോട് ചേർന്നു നിൽക്കുന്നല്ലെന്ന് കമല ഹാരിസിന്റെ പ്രചാരണ വിഭാഗം വക്താവ് കെവിൻ മുനോസ് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് പാർട്ടി ചെയർമാന്മാരിൽ ഭൂരിഭാഗവും വൈസ് പ്രസിഡന്റ് ഹാരിസിനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് അസോസിയേഷൻ ഓഫ് സ്റ്റേറ്റ് ഡെമോക്രാറ്റിക് കമ്മിറ്റിസ് (എ.എസ്.ഡി.സി) പ്രസ്താവനയിൽ പറഞ്ഞു.