യോഗി സർക്കാരിന് തിരിച്ചടി, കൻവാർ ഭക്ഷണശാലകളിൽ ‘പേര്’ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ തുടരും

ഡൽഹി: കന്‍വാര്‍ തീർത്ഥാടകർ സഞ്ചരിക്കുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്ന യു പി സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത നടപടി തുടരുമെന്ന് സുപ്രീംകോടതി. കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള യോഗി സർക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി ഇന്ന് അംഗീരിച്ചില്ല. കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിനുള്ള സ്റ്റേ തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും മറ്റ് സർക്കാരുകളുടെ നിലപാട് കൂടി അറിയട്ടെ എന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. തീര്‍ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയതെന്നാണ് യു പി സർക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്. നിര്‍ദേശം എല്ലാ കടയുടമകള്‍ക്കും ബാധകമാക്കിയിട്ടുണ്ടെന്നും വിവേചനത്തോടെയുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യു പി സര്‍ക്കാര്‍ വ്യക്തമാക്കി. കോടിക്കണക്കിന് തീര്‍ഥാടകരാണ് കാല്‍നടയായി യാത്ര ചെയ്യുന്നതെന്നും മതവികാരം വ്രണപ്പെട്ടാല്‍ ചെറിയ പ്രശ്‌നങ്ങള്‍ പോലും വന്‍ സംഘര്‍ഷത്തിന് വഴിതെളിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തരവിനെതിരെ ടി എം സി എം പി. മഹുവ മൊയ്ത്രയും വിവിധ വ്യക്തികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.