കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍ എം പിയും സിപിഎം നേതാവുമായ പി കെ ബിജുവിനും കൗണ്‍സിലര്‍ എം ആര്‍ ഷാജനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിജുവിനോടും ഷാജനോടും നേരത്തെ ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും അത് നല്‍കിയിരുന്നില്ല.
പി കെ ബിജു വ്യാഴാഴ്ചയും എം.ആര്‍ ഷാജന്‍ വെള്ളിയാഴ്ചയും കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ കൂടുതല്‍ സി.പി.എം സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനോട് ബുധനാഴ്ച ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അദ്ദേഹം ഹാജരാകുന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
പാർട്ടിയുടെ ജില്ലാതല നേതാക്കളുടെ നിർദേശമനുസരിച്ച്, പാവപ്പെട്ടവരുടെ പേരിൽ വായ്പകൾ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നും മുൻ മന്ത്രിയും സിപിഎം എൽഎൽഎയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരം ഇത്തരത്തിൽ ധാരാളം ബെനാമി വായ്പകൾ അനുവദിച്ചതായും കണ്ടെത്തിയെന്ന് ഇഡി പറയുന്നു. ഇ.ഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.