പത്തനംതിട്ട: പത്തനംതിട്ടിയിലെ വനിതാ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മകനടക്കമുള്ള കുട്ടികളെ സ്കൂളിലെത്തിക്കാനായി പോകവെയുണ്ടായ അപകടത്തിൽ സീതത്തോട് കൊടുമുടി സ്വദേശി അനിത (35) യാണ് മരിച്ചത്. കുട്ടികളുമായി പോകവെ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് അനിതക്ക് ജീവൻ നഷ്ടമായത്.
പത്തനംതിട്ട ചിറ്റാർ കൊടുമുടി മേഖലയിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മകനടക്കമുള്ള കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റു. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇന്ന് രാവിലെ 8.30 നാണ് അപകടമുണ്ടായത്.
കൊടുമുടി തെക്കേക്കരയിലെത്തിയപ്പോളാണ് സ്കൂൾ കുട്ടികളുമായി പോയ അനിതയുടെ ഓട്ടോറിക്ഷ മറിഞ്ഞത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തിൽ അഞ്ജുവിന്റെ ഭാര്യയാണ് അനിത. ആകാശ് (15), അശ്വിൻ (12), പുതുപ്പറമ്പിൽ വിജി (16), മരണപ്പെട്ട അനിതയുടെ മകൻ ആൾട്രിൻ (15) എന്നിവരാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട വിദ്യാർത്ഥികൾ. ഇവർ 4 പേരും ചിറ്റാർ ജി എച്ച് എസ് എസിലെ വിദ്യാർത്ഥികളാണ്. അനിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.
Kerala Female auto rickshaw driver died in pathanamthitta accident