ആശ്വാസമായി തദ്ദേശ മന്ത്രിയുടെ പ്രഖ്യാപനം! കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 60 ശതമാനം വരെ കുറവ്; ഓഗസ്റ്റ് 1 ന് പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറക്കാൻ തീരുമാനിച്ച് സർക്കാർ. തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് ഫേസ്ബുക്കിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്. ഫീസ് നിരക്കില്‍ 60 ശതമാനം വരെ കുറവുണ്ടാകും. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസ് വര്‍ധനവില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് അന്‍പത് ശതമാനമെങ്കിലും പെര്‍മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തുക. പുതിയ നിരക്ക് ആഗസ്റ്റ് ഒന്നിന് നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് 60ശതമാനം കുറയ്ക്കും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് സ്‌ക്വയര്‍ മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറയ്ക്കും. മുന്‍സിപ്പാലിറ്റികളിലെ നിരക്ക് 70ല്‍ നിന്ന് 35 ആയും കോര്‍പറേഷനില്‍ 100ല്‍ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്.

51 മുതല്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളില്‍ സ്‌ക്വയര്‍ മീറ്ററിന് 100 രൂപ എന്നതില്‍ നിന്ന് 50 ആയും മുന്‍സിപ്പാലിറ്റികളില്‍ 120ല്‍ നിന്ന് 60 രൂപയായും, കോര്‍പറേഷനില്‍ 150ല്‍ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്‌ക്വയര്‍ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളില്‍ 150ല്‍ നിന്ന് 100 രൂപയായി കുറയ്ക്കും. മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 200ല്‍ നിന്ന് 150 ആകും.

More Stories from this section

family-dental
witywide