‘ജീവിതം ഇനിയും ബാക്കിയുണ്ട്, ഒരല്പം വേഗം കുറഞ്ഞാലും’; ഓര്‍മ്മപ്പെടുത്തലുമായി കേരള പൊലീസ്

തിരുവനന്തപുരം: മത്സരപ്പാച്ചിലിനിടെ ബൈക്കിന്റെ സ്റ്റാന്‍ഡ് താഴ്ത്തി തീപ്പൊരി ചിതറിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞഅ രണ്ട് യുവാക്കള്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ദിവസേനെയെന്നോണം ഇങ്ങനെ സ്വയം വരുത്തി വെക്കുന്ന അപകടങ്ങളുടെ വാര്‍ത്തകള്‍ പുറത്തു വന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ലെന്ന് കേരളാ പോലീസ്. വാഹനം യാത്രാസംബന്ധമായ ആവശ്യങ്ങള്‍ക്കുള്ളതാണ്, അത് മത്സരിക്കാനുള്ളതാക്കി മാറ്റുമ്പോള്‍ നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ് എന്നും കേരളാ പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

‘മത്സരപ്പാച്ചിലിനിടെ ബൈക്കിന്റെ സ്റ്റാന്‍ഡ് താഴ്ത്തി തീപ്പൊരി ചിതറിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു. അപകടത്തില്‍ രണ്ടു ജീവന്‍ പൊലിഞ്ഞു.’ – ഇങ്ങനെ എത്രയോ വാര്‍ത്തകളാണ് ദിനംപ്രതി നാം കേള്‍ക്കുന്നത്. എന്നിട്ടും പാഠം പഠിക്കുന്നില്ല. റീല്‍സ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവര്‍ക്കും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുമല്ല നഷ്ടം, മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കാണ്. മക്കളുടെ നിര്‍ബന്ധത്താല്‍ വാങ്ങിക്കൊടുക്കുന്ന ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ബൈക്കുകള്‍. ഇത്തരം ബൈക്കുകളില്‍ ആവേശപൂര്‍വ്വം കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങള്‍. നിരപരാധികളായ കാല്‍നടക്കാരും ഇവരുടെ ഇരകളാണ്. വാഹനം യാത്രാസംബന്ധമായ ആവശ്യങ്ങള്‍ക്കുള്ളതാണ്. അത് മത്സരിക്കാനുള്ളതാക്കി മാറ്റുമ്പോള്‍ നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്. ലക്ഷ്യത്തിലെത്താന്‍ നമ്മെ പ്രാപ്തരാക്കുന്നത് അമിത വേഗമല്ല, വിവേകമാണ്. ഓര്‍ക്കുക, ജീവിതം ഇനിയും ബാക്കിയുണ്ട്, ഒരല്പം വേഗം കുറഞ്ഞാലും. റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിരത്തിലെ മര്യാദകള്‍ പാലിക്കാം. അപകടങ്ങള്‍ ഒഴിവാക്കാം. ശുഭയാത്ര.. സുരക്ഷിതയാത്ര …

More Stories from this section

family-dental
witywide