തിരുവനന്തപുരം: കേരളത്തിൽ 4 ജില്ലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ശക്തമായ കടലാക്രമണമുണ്ടായത്. തിരുവനന്തപുരത്ത് പുല്ലുവിള മുതൽ പൊഴിയൂർ വരെയും പൂന്തുറ , വലിയതുറ, കോവളം ഭാഗങ്ങളിലുമാണ് കടലാക്രമണം രൂക്ഷമായത്. കൊല്ലത്തും വിവിധ പ്രദേശങ്ങളിൽ കടലാക്രമണമുണ്ടായി. ആലപ്പുഴയിൽ അമ്പലപ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ കടലാക്രമണം ശക്തമായത്. ഒറ്റപ്പന മുതൽ വളഞ്ഞ വഴി വരെയുള്ള പ്രദേശങ്ങളിലാണ് ഇവിടെ കടലാക്രമണമുണ്ടായത്. പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. വിവിധയിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അതിനിടെ കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (31-03-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Kerala Sea Atatck 4 districts trivandrum kollam alappuzha thrissur latest news